Tuesday, July 24, 2007

കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം

കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം.

പാലക്കാട്‌ ജില്ലയിലെ കൊല്ലങ്കോട്‌ ടൗണില്‍നിന്നും 7 കി.മി. അകലെയാണ്‌ അതിപുരാതനവും പ്രസിദ്ധവുമായ തിരുകാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം. ഈ ക്ഷേത്രവുമായും ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി നിരവധി ഐതിഹ്യങ്ങള്‍ ഉണ്ട്‌.
പുരാണപ്രസിദ്ധങ്ങളായ ഇക്ഷുനദിയുടെയും ഗായത്രിനദിയുടെയും ഇടയിലാണ്‌ ഈ പുണ്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌.
കശ്യപമഹര്‍ഷിയാല്‍ പ്രതിഷ്ഠിക്കപ്പെട്ട അനന്താസനത്തില്‍ ഇരിക്കുന്ന മഹാവിഷ്ണുവിന്റെ വിഗ്രഹമാണ്‌ ഇവിടെ ആരാധിച്ചുവരുന്നത്‌.

പത്മകല്‍പ്പത്തില്‍ കശ്യപന്‍ ഗോവിന്ദമലയില്‍ തപസ്സുചെയ്യുകയും, തപസ്സില്‍ സന്തുഷ്ഠനായി വിഷ്ണുഭഗവാന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ കശ്യപന്‍ ഭഗവാനോട്‌ ഈ പര്‍വ്വതത്തില്‍തന്നെ അങ്ങ്‌ താമസിക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്തു. അപ്രകാരം ഭഗവാന്‍ ഭക്തന്റെ ഇഷ്ടമനുസരിച്ച്‌ ഇവിടെ എന്റെ സാന്നിധ്യം ഉണ്ടായിരിക്കുമെന്ന്‌ അരുളുകയും ചെയ്തു. ഇക്ഷുമതിയുടെ തീരത്ത്‌ ക്ഷേത്രം പണിത്‌ പൂജ ചെയ്യുവാനും, ഭൂമിദേവിയുടെ പ്രതിരൂപമാര്‍ന്ന ഇക്ഷുമതിനദിയുടെയും പൂര്‍ണപാപനാശിനിയായ ഗായത്രിനദിയുടെയും ഇടയിലുള്ള ഈ ക്ഷേത്രത്തില്‍ പൂര്‍ണാനന്ദസ്വരൂപനായി ഞാന്‍ വസിച്ചുകൊള്ളാമെന്നും ഭഗവാന്‍ സമ്മതിച്ചു.സന്തുഷ്ടനായ കശ്യപന്‍ വിശ്വകര്‍മ്മാവിനെക്കൊണ്ട്‌ ഭഗവാന്റെ പ്രതിമ തീര്‍പ്പിച്ചു. അനന്താസനത്തില്‍ ശംഖചക്രാദി ആയുധങ്ങളാല്‍ ശോഭിച്ചും, ഭൂമിദേവി, ശ്രീദേവി എന്നിവരാല്‍ പരിലാളിതനായിരിക്കുന്ന വിഗ്രഹത്തെ വിശ്വകര്‍മ്മാവ്‌ കശ്യപന്‌ നല്‍കി.ഇതിനുപുറമെ ഗണപതി, നാഗസുബ്രഹ്മണ്യന്‍, ശാസ്താവ്‌, ശിവന്‍ എന്നിവരുടെ വിഗ്രഹങ്ങളും നിര്‍മ്മിച്ചുനല്‍കി.
വൃത്താകൃതിയിലുള്ള ശ്രീകോവിലിന്റെ പുറംചുമരുകളില്‍ മുഴുവനും ചുമര്‍ചിത്രകലയാല്‍ അലങ്കരിക്കപ്പെട്ടിരിക്കയാണ്‌. രാമായണകഥയിലെ പ്രധാന സംഭവങ്ങളാണ്‌ ചിത്രങ്ങളായി ശ്രീകോവില്‍ ചുമരില്‍ ആലേഖനം ചെയ്തിരിക്കുന്നത്‌.
ശ്രീകോവിലിന്റെ മുന്നില്‍ നിന്നാല്‍ അനന്താസനത്തില്‍ ഇരിക്കുന്ന വിഷ്ണുഭഗവാനെ മാത്രമേ ദര്‍ശിക്കാന്‍ കഴിയൂ. ദേവിമാര്‍ ഇരുവശത്തുമായി ഭഗവാനെ നോക്കി മറഞ്ഞാണ്‌ നില്‍ക്കുന്നത്‌.
ഈ വര്‍ഷം ഏപ്രിലില്‍ രാപ്പാളില്‍ നടന്ന പ്രസിദ്ധമായ സോമയാഗത്തിനുവേണ്ട സോമലത കാച്ചാംമുറിശ്ശി മഹാവിഷ്ണു ക്ഷേത്രത്തില്‍ പൂജിച്ച ശേഷം കൊണ്ടുപോകുന്നു.

കേരളത്തില്‍ എവിടെ യാഗം നടന്നാലും യാഗത്തിന്‌ ആവശ്യമായ സോമലത, മാന്‍തോല്‍ എന്നിവ നല്‍കുവാനുള്ള അവകാശം സൂര്യവംശജരാണെന്ന്‌ വിശ്വസിച്ചുപോരുന്ന കൊല്ലങ്കോട്‌ രാജപരമ്പരയിലുള്ളവര്‍ക്കാണ്‌ കല്‍പ്പിച്ചു നല്‍കിയിരിക്കുന്നത്‌. യാഗസാധനങ്ങള്‍ യാഗം ചെയ്യാന്‍ ആഗ്രഹിക്കുന്ന ബ്രാഹ്മണര്‍ക്ക്‌ ഈ കശ്യപക്ഷേത്രസന്നിധിയില്‍ വെച്ചു മാത്രമേ നല്‍കുവാന്‍ പാടുള്ളൂ. യജ്ഞഫലത്തിന്റെ (ഹവിര്‍ഭാഗം) ആറിലൊരു ഭാഗം ഈ രാജപരമ്പരക്ക്‌ ലഭിക്കും. ഇതിന്റെ പുറകിലും ഒരു ഐതിഹ്യമുണ്ട്‌. ഇന്നോളം കേരളത്തില്‍ എവിടെ യാഗം നടക്കുകയാണെങ്കിലും സോമലത വെങ്കനാട്‌ രാജാവിന്റെ പരമ്പരയിലുള്ളവര്‍ കാച്ചാംകുറിശ്ശി ക്ഷേത്രസന്നിധിയില്‍വെച്ചാണ്‌ കൈമാറുന്നത്‌. ഈ വര്‍ഷം കേരളത്തില്‍ നടന്ന 5 യാഗങ്ങള്‍ക്കും സോമലത ഈ ക്ഷേത്രസന്നിധിയില്‍വെച്ചാണ്‌ നല്‍കിയത്‌.രാപ്പാള്‍ സോമയാഗത്തിനു വേണ്ട സോമലത കൊണ്ടുപോകാനായി തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന വാഹനം.

വലതുഭാഗത്തുകാണുന്നത്‌ ഊട്ടുപുര. വലതുഭാഗത്ത്‌ ഊട്ടുപുരയോടെ ചേര്‍ന്നാണ്‌ (മുന്നില്‍, ചിത്രത്തിലില്ല) പുണ്യതീര്‍ത്ഥ കൊക്കറിണി.
കാച്ചാംകുറിശ്ശി ക്ഷേത്രത്തിന്‌ മുന്‍ഭാഗത്തുള്ള വലിയ തീര്‍ത്ഥക്കുളം.
പണ്ട്‌ മഹര്‍ഷിവര്യന്‍മാരാല്‍ യാഗം നടത്തിയ സ്ഥലമാണിതെന്ന്‌ ഐതിഹ്യം.ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള കുഷ്ഠക്കുഴിത്തടത്തിനും ക്ഷേത്രത്തിനകത്ത്‌ വടക്ക്‌ ഭാഗത്തുള്ള പുണ്യതീര്‍ത്ഥ കൊക്കറിണിക്കും ഐതിഹ്യകഥയുണ്ട്‌.

കാനനവാസക്കാലത്ത്‌ സീതാരാമന്‍മാര്‍ ഗോവിന്ദമലയില്‍ പാര്‍ത്തിരുന്നതായി കരുതുന്നു. സീതാദേവിക്ക്‌ കുളിക്കുവാന്‍ വേണ്ടി ശരത്താല്‍ പാറ തുളച്ചതാണ്‌ സീതാര്‍കുണ്ടിലെ പുണ്യതീര്‍ത്ഥക്കുളമെന്ന്‌ വിശ്വസിക്കുന്നു. കര്‍ക്കിടകം, തുലാം, മകരം മാസങ്ങളില്‍ സീതാര്‍കുണ്ടില്‍ സ്നാനം ചെയ്യുന്നത്‌ ഏറെ പുണ്യമായി കരുതുന്നു. പുണ്യകാലങ്ങളില്‍ ഗോവിന്ദമലയുടെ ഒരു സ്ഥാനത്ത്‌ ഭക്തര്‍ചേര്‍ന്ന് 'ഗോവിന്ദ ഗോവിന്ദ' എന്ന്‌ ഉറക്കെ ജപിച്ചാല്‍ പാറമടയുടെ നടുവിലൂടെ ജലം ഒഴുകിവരുമത്രെ.ഇങ്ങനെ ഐതിഹ്യം നിറഞ്ഞ സീതാര്‍കുണ്ടും ഗോവിന്ദമലയും, ഈ ക്ഷേത്രത്തിനടുത്താണ്‌.


കൃഷ്‌ krish,

Tuesday, July 17, 2007

വേല ചിത്രങ്ങള്‍.

ചിറ്റിലംചേരി ശ്രീ ചെറുനെട്ടൂരി ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വേല ഉത്സവത്തില്‍നിന്നും ചില ദൃശ്യങ്ങള്‍:










കൃഷ്‌ krish